തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എസ്ഐടി. അന്വേഷണത്തിന്റെ ഭാഗമായി തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു. 2022ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ബോർഡാണ്.
അതിൽ അനുമതി നൽകുക മാത്രമാണ് താൻ ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയെയും ഗോവർദ്ധനനെയും പരിചയമുണ്ട്. ഭക്തനെന്ന നിലയിൽ ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയിൽ പോയതെന്നും കണ്ഠരര് മഹേഷ് മോഹനര് മൊഴി നൽകി.
ഗോവർദ്ധൻ ശബരിമലയിൽ സ്ഥിരമായി വരുന്ന വ്യക്തിയാണ്. അങ്ങനെയാണ് പരിചയപ്പെട്ടത്. തനിക്ക് സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്നും കണ്ഠരര് മഹേഷ് മോഹനർ മൊഴി നൽകി. സ്മാർട് ക്രിയേഷനിൽ നിന്നും വേർതിരിച്ച സ്വർണം വിറ്റത് ബെല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിലാണെന്ന് നേരത്തെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായ കൽപ്പേഷ് വഴിയാണ് വിൽപ്പന നടത്തിയതെന്നും കണ്ടെത്തി. അന്വേഷണ സംഘം ജ്വല്ലറിയിൽ നിന്നും ഈ സ്വർണം കണ്ടെടുത്തിരുന്നു. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്.ബൈജുവിന്റെ റിമാൻഡ് കാലാവധി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു.
ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് നൽകിയ ശേഷം തുടർനീക്കമെന്ന നിലപാടിലാണ് എസ്ഐടി. എ.പത്മകുമാർ ഉൾപ്പടെയുള്ള പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്ന കാര്യം അതിനുശേഷം തീരുമാനിക്കുമെന്നാണ് സൂചന.